വീർ സവർക്കർ അവാർഡ് സ്വീകരിക്കില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അവാർഡ് ലഭിച്ചതായി മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും, തൻ്റെ സമ്മതമില്ലാതെ പേര് പ്രഖ്യാപിച്ച സംഘാടകർ ഉത്തരവാദിത്തമില്ലാത്തവർ ആണെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി കേരളത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നതെന്നും തരൂർ വ്യക്തമാക്കി.
അവാർഡിനെക്കുറിച്ചോ, അത് നൽകുന്ന സംഘടനയെക്കുറിച്ചോ, മറ്റ് പശ്ചാത്തല വിവരങ്ങളെക്കുറിച്ചോ യാതൊരു വ്യക്തതയുമില്ലാതെ പരിപാടിയിൽ പങ്കെടുക്കുന്നതിൻ്റെയോ അവാർഡ് സ്വീകരിക്കുന്നതിൻ്റെയോ ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടന നൽകുന്ന 'വീർ സവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025' ലഭിച്ച ആറ് പേരിൽ ഒരാളായിട്ടാണ് കോൺഗ്രസ് എംപി ശശി തരൂരിൻ്റെ പേര് പ്രഖ്യാപിച്ചിരുന്നത്.
ന്യൂഡൽഹിയിലെ എൻഡിഎംസി കൺവെൻഷൻ ഹാളിൽ വെച്ച് ഇന്ന് (ഡിസംബർ 10, 2025) നടക്കാനിരിക്കുന്ന അവാർഡ് ദാന ചടങ്ങ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുമെന്നും ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.