സഞ്ചാർ സാഥി ആപ്പ് സ്മാർട്ട്ഫോണുകളിൽ പ്രീ ഇൻസ്റ്റോൾ ചെയ്തു മാത്രമെ ഇന്ത്യയിൽ ഫോൺ വിൽക്കാവൂ എന്ന് കമ്പനികൾക്ക് നൽകിയിരുന്ന രഹസ്യ നിർദ്ദേശം വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് കേന്ദ്രം പിൻവലിച്ചു. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (ഡോട്ട്) ഏതാനും ദിവസം മുമ്പു പുറത്തിറക്കിയ മറ്റൊരു നിർദ്ദേശമാണ് ഇപ്പോൾ വിദഗ്ദ്ധർക്കിടയിൽ ചർച്ചയാകുന്നത്.
അടുത്ത 120 ദിവസത്തിനുള്ളിൽ സിം ബൈൻഡിങ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശമാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
മെസേജിങ് ആപ്പുകളായ വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകൾ ഇനി സിം കാർഡുകളുമായി ബന്ധിപ്പിച്ച് മാത്രമെ പ്രവർത്തിപ്പിക്കാവൂ എന്ന് ആവശ്യപ്പെട്ടിരിക്കുന്ന ആവശ്യമാണ് സിം ബൈൻഡിങ് എന്ന് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ സിം കാർഡുമായി അയാളുടെ വാട്സാപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കാവൂ. ഡിജിറ്റൽ തട്ടിപ്പുകൾ അവസാനിപ്പിക്കാനാണ് ഈ നിർദ്ദേശമെന്ന് ഡോട്ട് പറയുന്നു. എന്നാൽ, പ്രായോഗികമായ ഒരു നിർദ്ദേശമല്ലെന്നും നടപ്പാക്കുക എന്നത് ഏറക്കുറെ അസാധ്യമാണെന്നും വിദഗ്‌ധർ പറയുന്നു.
സിം കാർഡുമായി നിരന്തരം ബന്ധപ്പെട്ടിരിക്കണം എന്നാണ് നിർദ്ദേശം. ആക്ടിവ് സിം കാർഡുകൾ ഇല്ലാത്ത ഉപകരണങ്ങളിൽ അവ പ്രവർത്തിപ്പിക്കാനാവില്ല.ഒന്നിലേറെ ഉപകരണങ്ങളിൽ വാട്‌സാപ് ഉപയോഗിക്കുന്നതു പോലെയുള്ള കാര്യങ്ങൾ നടത്തുക എന്നത് സുഗമമായിരിക്കില്ല എന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. നിർദ്ദേശം അനുസരിക്കാൻ തയാറാണ് എന്ന് 120 ദിവസത്തിനുള്ളിൽ അറിയിച്ചിരിക്കണം എന്നാണ് പ്ലാറ്റ്ഫോമുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സിമ്മുമായി വിദേശത്തു പോകുന്നവർക്ക് അവരുടെ സമൂഹ മാധ്യമം പ്രവർത്തിപ്പിക്കാം. അല്ലെങ്കിൽ സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.