ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പോറ്റി-തന്ത്രി സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തുന്നത്. മൂന്ന് മണിയോടെയാണ് എസ്ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്.വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു. ആരെയും കടത്തിവിടരുതെന്ന എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാൻ ഒത്താശ ചെയ്ത്, ആചാര ലംഘനത്തിന് മൌനാനുവാദം നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.