ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ നിരോധിച്ചു. ഇതേത്തുടർന്ന്, അടച്ചിടൽ പ്രഖ്യാപിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പക്ഷിപ്പനിയെത്തുടർന്ന് കോഴിയിറച്ചി, മുട്ട എന്നിവകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ വിൽപ്പന നടത്തരുതെന്ന കളക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. ഇതേത്തുടർന്നാണ് വ്യാപാരികളുടെ തീരുമാനം.
പുതുവത്സര ആഘോഷത്തിനിടെയുള്ള പക്ഷിപ്പനി വ്യാപാരമേഖലയ്ക്കു തിരിച്ചടിയാകുമെന്ന് കണക്കാക്കിയാണിത്. ഫ്രോസൺ ചിക്കൻ പാകം ചെയ്യാനുള്ള അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച രാവിലെ കളക്ടറുമായി ഹോട്ടലുകാർ ചർച്ച നടത്തും. കള്ളിങ് പൂർത്തിയാക്കിയ സാഹചര്യത്തിൽ അണുനാശനപ്രവർത്തനവും അവബോധന പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇറച്ചിക്കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചിയുടെയും മുട്ടയുടെയും വില്പന നിരോധിച്ചു. ഇതോടൊപ്പം മറ്റ് വളർത്തുപക്ഷികൾ, ഫ്രോസൺ മീറ്റ് എന്നിവയുടെ വില്പനയും നിരോധിച്ചിട്ടുണ്ട്. പക്ഷികളുടെ ഉത്പന്നമായ കാഷ്ഠം വളമായി കടത്താൻ പാടില്ല. ഡിസംബർ 28 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം.