നിയമസഭയിൽ പുതിയൊരു ജോലിക്ക് ഒഴിവുണ്ട്.പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്‌നമല്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്ദത്തിൽ കരയാൻ അറിയണം. ജോലി എന്താണെന്നല്ലേ, നിയമസഭാ വളപ്പിൽ സ്ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്തുന്നതാണു പണി. ശല്യം രൂക്ഷമായതോടെയാണ് ഇവയെ തുരത്താൻ കരാർ അടിസ്‌ഥാനത്തിൽ ജീവനക്കാരെ വീണ്ടും നിയമിക്കാൻ പൊതുമരാമത്ത കുപ്പു തീരുമാനിച്ചത്.
ഇതിനായാണു ലങ്കൂറിൻ്റെ ശബ്ദം അനുകരിക്കാൻ അറിയാവുന്നരെ തേടുന്നത്. മുൻപു പാർലമെന്റിൽ ഉൾപ്പെടെ ശല്യമുണ്ടാക്കിയിരുന്ന റീസസ് വർഗത്തിലുള്ള കുരങ്ങൻമാരെ പേടിപ്പിച്ചു തുരത്താൻ പരിശീലകർക്കൊപ്പം ലങ്കൂറുകളെ നിയോഗിച്ചിരുന്നു. പിന്നീടു മൃഗാവകാശ പ്രവർത്തകരുടെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നതോടെ ലങ്കൂറിനു പകരം, അവയുടെ വേഷം ധരിച്ചവരെ നിർത്തി. ഇവർ പ്രത്യേക ശബ്ദമുണ്ടാക്കിയും വടി വീശിയും മറ്റും കുരങ്ങൻമാരെ ഓടിക്കും. ഉപദ്രവിക്കരുതെന്നു പ്രത്യേക നിർദേശമുണ്ട്. ദിവസം 8 മണിക്കൂറാണു ജോലി. ശനിയാഴ്ചയും ജോലിയുണ്ട്.
നേരത്തേ, കുരങ്ങൻമാരെ പേടിപ്പിക്കാൻ നിയമസഭാ വളപ്പിൽ ലങ്കൂറുകളുടെ കട്ടൗട്ടുകൾ വച്ചിരുന്നു. പക്ഷേ, കാര്യം പിടികിട്ടിയ കുരങ്ങന്മാർ പിന്നീടുള്ള ഇരിപ്പ് അതിന്റെ മുകളിലാക്കി.കുരങ്ങൻമാരെ ഓടിക്കാൻ നിയോഗിച്ചിരുന്നവരുടെ കരാർ കഴിഞ്ഞെന്നും പുതിയ നിയമനത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.