പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന വാദത്തിന് തെളിവായി തകർന്ന ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ. യുക്രെയ്നാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യൻ ആരോപണം. മഞ്ഞ് നിറഞ്ഞ സ്‌ഥലത്ത് തകർന്ന നിലയിലുള്ള ഡ്രോണിന്റെ ദൃശ്യമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.
പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെ ആരോപണം. റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരവേയായിരുന്നു സംഭവം. 91 ഡ്രോണുകൾ പുട്ടിന്റെ വീട് ലക്ഷ്യമിട്ട് അയച്ചെന്നും ഡ്രോണുകളെല്ലാം തകർത്തെന്നും ലാവ്റോവ് പറഞ്ഞിരുന്നു.
പ്രസിഡന്റിന് വസതിക്ക് നേരെ ആക്രമണം നടത്തിയ സ്‌ഥിതിക്ക് സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കുമെന്ന് ലാവ്റോവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആക്രമണത്തിന് തെളിവുണ്ടെന്ന് പറഞ്ഞ് ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടത്.