ആരോഗ്യരംഗത്തെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർമിതബുദ്ധിയുടെ (എ.ഐ) സാധ്യതകൾ തേടി ആരോഗ്യവകുപ്പ്. രോഗീപരിചരണത്തിനും രോഗനിർണയത്തിനും എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ ഒരുങ്ങുന്നത്. എ.ഐ ടൂളുകൾ ഉപയോഗിച്ച് സ്ട്രോക്ക് കണ്ടെത്തുന്ന ചികിത്സാരീതികൾ പൈലറ്റ് അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിലും മറ്റു പ്രധാന സർക്കാർ ആശുപത്രികളിലും ആരംഭിക്കും.
ഗർഭാശയഗള കാൻസർ നേരത്തേ കണ്ടെത്തുന്ന 'പി.എ.പി സ്‌മീർ സ്ലൈഡ്' പരിശോധന വേഗത്തിലാക്കാനും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും. കേരള ഡിവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്ക്) സഹായം ഇതിനായി ആരോഗ്യവകുപ്പ് തേടി. ഡേറ്റാ വാലിഡേഷൻ പ്രക്രിയയും ആരംഭിച്ചു.
ഡയബറ്റിക് റെറ്റിനോപതി പരിശോധനയ്ക്കുള്ള എ.ഐ ടൂളുകൾ വികസിപ്പിക്കുന്നതും പരിഗണനയിലാണ്. നേത്രരോഗ പരിശോധനയ്ക്ക് സർക്കാർ ആരംഭിച്ച നയനമിത്രം പദ്ധതിയിൽ എഐ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.