Drisya TV | Malayalam News

കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളം വിനിയോഗിക്കുന്നതിനും നിയന്ത്രണം വരുന്നു

 Web Desk    4 Dec 2025

കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളം വിനിയോഗിക്കുന്നതിനുമടക്കം നിയന്ത്രണം വരുന്നു. ഇനി കിണർ കുഴിക്കാൻ സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്‍റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്.

വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങൾ നിര്‍ദേശിക്കുന്നതാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരും. ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം എന്നാൽ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾ.

കിണറുകളുടെ എണ്ണം, ആഴം, ജല ലഭ്യത, രൂപകൽപ്പന എന്നിവയെക്കുറിച്ചുള്ള കണക്കുകൾ നിലവിൽ സർക്കാരിനില്ല. മഴ വെള്ള സംഭരണികളുടെ പ്രവർത്തനം പരിശോധിക്കുക, വരൾ‌ച്ചയും ജലക്ഷാമവുമുള്ള മേഖലയിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതി നൽകാതിരിക്കുക, കുഴൽ കിണറുകൾക്ക് നിയന്ത്രണം കൊണ്ടുവരിക, ജലത്തിന്‍റെ ഉപയോഗത്തിനനുസരിച്ച് വിലയീടാക്കുക, കൂടുതൽ ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ തുക ഈടാക്കുക എന്നിവയാണ് സർക്കാർ പരിഗണിക്കുന്നത്.

വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. വെള്ളമെടുക്കുന്ന സ്രോതസുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേര്‍പ്പെടുത്തും. കരട് നയം സമഗ്രമായ ചര്‍ച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

  • Share This Article
Drisya TV | Malayalam News