വാഹനാപകട ക്ലെയിം സംബന്ധിച്ച ഹർജി സമയപരിധി കഴിഞ്ഞെന്ന കാരണത്താൽ തള്ളാൻ പാടില്ലെന്ന് സുപ്രീം കോടതി.ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി അൻജാരിയയും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മോട്ടോർ വാഹന നിയമത്തിൻ്റെ സെക്ഷൻ 166(3) ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
അപകടം കഴിഞ്ഞ് ആറ് മാസത്തിനുശേഷം നഷ്ടപരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് ഈ വ്യവസ്ഥയിൽ പറയുന്നത്. 2019ലെ ഭേദഗതിയിലുള്ള ഈ വ്യവസ്ഥ 2023 ഏപ്രിലിലാണ് പ്രാബല്യത്തിൽ വന്നത്. ഈ വ്യവസ്ഥക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നാണ് ഹർജിക്കാരൻ വാദിച്ചത്.
അപകടത്തിൽപെട്ട ഇരകൾക്ക് ആശ്വാസമേകുകയെന്ന ഉദ്ദേശ്യശുദ്ധിയെത്തന്നെ നിരാകരിക്കുന്നതാണ് ആറ് മാസമെന്ന സമയപരിധി. പാർലമെൻ്റിൽ ചർച്ച ചെയ്യാതെയും, നിയമകാര്യ കമീഷന്റെ റിപ്പോർട്ടുകൾ പരിഗണിക്കാതെയും ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ഇതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.