കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്‌ഷനിൽ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫിയോക്ക് സിനിമ വിലക്കിയിരിക്കുന്നത്.
വിതരണക്കാർ ഇതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ചിത്രം ഒക്ടോബർ 2 ന് ആഗോളതലത്തിൽ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗ ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്തും. ഈ സാഹചര്യത്തിലാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.