ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ 16 വയസ്സിന് താഴെയുള്ളവർക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യു.കെ. സർക്കാർ. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഡ്രിങ്കുകൾ അടക്കം ഈ പ്രായക്കാർക്ക് വിൽപ്പന തടയാനാണ് നടപടി. സർക്കാർ കണക്കുകൾ പ്രകാരം, ഏകദേശം ഒരു ലക്ഷം കുട്ടികൾ ദിവസേന കുറഞ്ഞത് ഒരു എനർജി ഡ്രിങ്കെങ്കിലും ഉപയോഗിക്കുന്നു.
കടകൾ, കഫേകൾ, വെൻഡിംഗ് മെഷീനുകൾ, ഓൺലൈൻ പ്ലാറ്റ്ഫോം എന്നിവ വഴിയുള്ള വിൽപ്പന നിരോധിക്കും. ഈ ഡ്രിങ്കുകളുടെ ഉപയോഗം ഉറക്കക്കുറവ്, ഉത്കണ്ഠ, ഏകാഗ്രതക്കുറവ്, പഠനത്തിലെ മോശം പ്രകടനം, അമിതവണ്ണം, ദന്തക്ഷയം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ആറു വയസ്സിന് താഴെയുള്ളവർക്ക് ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപ്പന സർക്കാർ നിരോധിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ അറിയിച്ചു.നിരോധനത്തെ പിന്തുണച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങും രം ഗത്തെത്തി. അനാരോഗ്യത്തെ ചികിത്സിക്കുന്നതിനുപകരം അത് തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരിന്റെ 'പ്ലാൻ ഫോർ ചെയ്ഞ്ചിന്റെ' ഭാഗമാണ് ഈ നയമെന്ന് അദ്ദേഹം പറഞ്ഞു.