യൂട്യൂബിലെ ട്രെൻഡിങ്, ട്രെൻഡിങ് നൗ പേജുകൾ ഒഴിവാക്കുന്നുവെന്നറിയിച്ച് കമ്പനി. ഇവയ്ക്ക് പകരം ചാർട്സ് എന്ന പേരിൽ പുതിയ സെക്ഷനാണ് അവതരിപ്പിക്കുക. കാറ്റഗറി അടിസ്ഥാനമാക്കിയുള്ള വീഡിയോകളുടെ പട്ടികയായിരിക്കും ചാർട്ട്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി യൂട്യൂബിലെ കാഴ്ചക്കാരുടെ സ്വഭാവത്തിൽ മാറ്റംവരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
പത്ത് വർഷങ്ങൾക്കാലം കൊണ്ട് ട്രെൻഡിങ് എന്നതിന്റെ അർത്ഥത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്ന് യൂട്യൂബ് പറയുന്നു. ഒറ്റപ്പെട്ട വൈറൽ വീഡിയോകൾ എന്നതിൽ നിന്ന് മൈക്രോ ട്രെൻഡുകളും ഫാൻഡങ്ങളിലേക്കും (Fandom) ശ്രദ്ധമാറിയിരിക്കുന്നു. ഇപ്പോൾ റെക്കമെന്റേഷനുകൾ, ഷോർട്സ്, കമന്റുകൾ, കമ്മ്യൂണിറ്റികൾ എന്നിവയിലൂടെയെല്ലാം കാഴ്ചക്കാർ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിലൂടെ ട്രെൻഡ്സ് കൂടുതൽ വ്യക്തിപരവും ചലനാത്മകവുമാണ്. യൂട്യൂബ് പറയുന്നു.
ടോപ്പ് മ്യൂസിക് വീഡിയോകൾ, ടോപ്പ് പോഡ്കാസ്റ്റ് വീഡിയോകൾ, മൂവീ ട്രെയിലറുകൾ അങ്ങനെ വിവിധ വിഭാഗങ്ങളായാണ് ചാർട്ടിൽ വീഡിയോകൾ ക്രമീകരിക്കുക. നിലവിലെ ട്രെൻഡിങ് നൗ ലിസ്റ്റിൽ എല്ലാ ഉള്ളടക്കങ്ങളും ഒന്നിച്ചാണ് കാണുക. ഇതിന് പുറമെ മ്യൂസിക്, ഗെയിമിങ്, മൂവീസ് എന്നീ വിഭാഗങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വളർന്നുവരുന്ന യൂട്യൂബർമാരെ സഹായിക്കുന്നതിന് 'ക്രിയേറ്റേഴ്സ് ഓൺ റൈസ്' പോലുള്ള ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കും. ഹൈപ്പ് എന്ന പേരിൽ ഇഷ്ടപ്പെട്ട വീഡിയോകൾക്ക് പ്രചാരം നൽകാൻ കാഴ്ചക്കാരെ സഹായിക്കുന്ന ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഏറ്റവും പുതിയ ട്രെൻഡുകൾ തിരിച്ചറിഞ്ഞ് പ്രേക്ഷകരെ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഇൻസ്പിരേഷൻ ടാബും യൂട്യൂബ് സ്റ്റുഡിയോയിൽ ലഭ്യമാണ്.