സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണത്തിൽ മാറ്റം.കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ഫ്രൈഡ് റൈസ്, ബിരിയാണി, മുട്ട അവിയൽ, മുട്ട റോസ്റ്റ് ഉൾപ്പെടെയുള്ള വിപുലമായ മെനു ഉപേക്ഷിച്ച് ചോറും രണ്ട് കറികളും എന്ന പഴയ രീതിയിലേക്ക് മടങ്ങാൻ സർക്കാർ മാർഗരേഖ നൽകി.
ഭക്ഷണത്തിനുള്ള സർക്കാർ വിഹിതത്തിൽ വർധനവ് വരുത്താത്തതിനാൽ മുൻവർഷത്തെ മെനു പരിഷ്കാരം ഭൂരിഭാഗം സ്കൂളുകളിലും കടലാസിലൊതുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.
പുതിയ മാർഗരേഖ പ്രകാരം സ്കൂളുകളിലെ ഉച്ചഭക്ഷണ കമ്മിറ്റികൾക്ക് പ്രാദേശികമായി മെനു തീരുമാനിക്കാം. ചോറിനൊപ്പം രണ്ട് കറികൾ നിർബന്ധമായും നൽകണം. പച്ചക്കറികളും പയറുവർഗങ്ങളും നിശ്ചിത അളവിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. വകുപ്പ് പ്രസിദ്ധീകരിച്ച രണ്ടാഴ്‌ചത്തെ സാമ്പിൾ മെനുവിൽ തേങ്ങാച്ചോറ്, കാരറ്റ് ചോറ്, നാരങ്ങാച്ചോറ്, വെജിറ്റബിൾ ബിരിയാണി, മുട്ടക്കറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ നിർബന്ധമല്ല. ഫണ്ടിൻ്റെ ലഭ്യതയും കുട്ടികളുടെ താല്പര്യവും അനുസരിച്ച് മീനും ഇറച്ചിയും നൽകാനും അനുമതിയുണ്ട്.