Drisya TV | Malayalam News

ഇറാനുമായുള്ള സമാധാന നീക്കങ്ങളിൽ നിന്ന് പിന്മാറി ഡോണൾഡ് ട്രംപ്

 Web Desk    8 Jul 2026

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഇടപെടുന്നത് അമേരിക്കയുടെ സമയം പാഴാക്കല്‍ ആണെന്ന് പരാമർശിച്ചാണ് ട്രംപ് വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറിയത്. ഹോര്‍മൂസ് കടലിടുക്കില്‍ ഖത്തറി, സൗദി ടാങ്കറുകള്‍ ഉള്‍പ്പെടെ മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറിയത്.

നാറ്റോ ഉച്ചകോടിയില്‍ അങ്കാറയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ നിര്‍ണായക പ്രതികരണം. ഇറാനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. ഇറാനികള്‍ ക്രൂരരും അപകടകാരികളാണെന്നും അവരെ ഭരിക്കുന്നത് അക്രമാസക്തരായവരാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്റെ കൈയ്യില്‍ ആണവായുധം ഉണ്ടായിരുന്നെങ്കില്‍ അവര്‍ അത് പ്രയോഗിക്കുമായിരുന്നെന്നും ട്രംപ് ആരോപിച്ചു.

ഇറാന്‍ അമേരിക്കയുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആണവായുധങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ഉറപ്പ് നല്‍കും, പിന്നീട് പുറത്ത് മാധ്യമങ്ങളോട് ആണവായുധത്തില്‍ ധാരണയായ കാര്യങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കരാറില്‍ ഏര്‍പ്പെട്ട ശേഷം ഞങ്ങള്‍ ഒരിക്കലും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് ഇറാന്‍ പറയുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇറാന്‍ ഭരകൂടത്തിന് എന്തോ കുഴപ്പമുണ്ടെന്നും ഇനി അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഹോര്‍മൂസില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുളള മറുപടിയായാണ് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ആക്രമണം അനാവശ്യമായ ഒന്നായിരുന്നു എന്നും അത് വെടിനിര്‍ത്തലിന്റെ ലംഘനമായിരുന്നെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്കിൽ ഒമാന്‍ തീരത്തിന് സമീപമാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യുകെ എംടിഒ ആണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒമാൻ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ കിഴക്ക് മാറിയാണ് ആക്രമണം നടന്നത്. തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടതുഭാഗത്ത് അജ്ഞാത വസ്തു വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പലില്‍ തീ പിടുത്തമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നില്ല.

  • Share This Article
Drisya TV | Malayalam News