ഓപ്പറേഷൻ സിന്ദൂറിൽ കാര്യമായ കേടുപാട് സംഭവിച്ച പാകിസ്താനിലെ ബൊളാരി വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുമാറ്റുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. വ്യാപകമായ കേടുപാട് സംഭവിച്ചതിനെത്തുടർന്ന് പുനർനിർമ്മിക്കുന്നതിനായുള്ള നടപടികളുടെ പ്രാരംഭഘട്ടമായാണ് ഇതെ ന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വ്യോമതാവളത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇന്ത്യ-പാക് വെടിനിർത്തലിന് 88 മണിക്കൂർ മുമ്പായിരുന്നു ബൊളാരി വിമാനത്താവളത്തിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ പാകിസ്‌താന്റെ പിഎഎഫ് എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ വിമാനം (AEW&C) അടക്കം തകർന്നതായാണ് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കുന്നത്.
പ്രധാനമായും പാകിസ്‌താൻ്റെ സ്വീഡിഷ് നിർമ്മിത 'സാബ് 2000 എറിയെ' (SAAB 2000 'Erieye') ഇന്ത്യൻ ആക്രമണത്തിൽ തകർന്നതായാണ് സൂചന.മേയ് 11-ന് എടുത്ത സാറ്റലൈറ്റ് ചിത്രത്തിൽ വ്യോമതാവളത്തിൻന്റെ ഒരു ഭാഗം പൂർണമായും കത്തിയ നിലയിലാണ്. ജൂണിൽ ഇതിൻ്റെ പകുതി ഭാഗം മറച്ചനിലയിലായിരുന്നു. കേടുപാടുകൾ ചിത്രത്തിൽ വ്യക്തമായി കാണാം. ജനുവരി 28-ന് എടുത്ത ചിത്രത്തിൽ വ്യോമതാവളത്തിന്റെ മേൽക്കൂര മുഴുവനായും മാറ്റുന്നതും കാണാം.
ഇന്ത്യൻ ആക്രമണത്തിൽ തകർന്ന മുരിദ് വ്യോമതാവളത്തിൽ നേരത്തെ അറ്റകുറ്റ പണികൾ നടക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചുവന്ന ടാർപോളിൻ കെട്ടിയതും പുരോഗമിക്കുന്ന നിർമ്മാണപ്രവൃത്തികളും ഇതിൽ വ്യക്തമായിരുന്നു. ഇതിന് സമാനമാണ് നിലവിൽ ബൊളാരി വ്യോമതാവളത്തിലേയും ചിത്രങ്ങൾ. പാകിസ്‌താൻ വ്യോമസേനയുടെ യുഎവി ഹാങ്ങറുകൾക്കും ഇന്ത്യൻ ആക്രമണത്തിൽ വ്യാപക കേടുപാടുകൾ സംഭവിച്ചിരുന്നു.