Drisya TV | Malayalam News

ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ 

 Web Desk    5 Feb 2026

അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ പറഞ്ഞു. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടുമെന്നും കളക്ടർ പറഞ്ഞു.

ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ച വിവരം പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ കൈമാറി. ഇതിൽ അനുമതിയില്ലാത്തിടത്ത് ആയിരിക്കും ആദ്യം പരിശോധന നടത്തുക. പരിശോധനക്കായി വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിക്കും. പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള മാനദണ്ഡം തയ്യാറാക്കൽ വേഗത്തിലാക്കാനും സ‍ർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ പറഞ്ഞു.

മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേരാണ് കുടുങ്ങിയത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണം. 120 അടിയോളം ഉയരത്തിൽ മൂന്ന് മണിക്കൂറിലേറെയാണ് സംഘം കുടുങ്ങിയത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സെത്തി വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിച്ചത്.

  • Share This Article
Drisya TV | Malayalam News