Drisya TV | Malayalam News

വിയറ്റ്നാമിൽ ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് മരിച്ചവരിൽ 2 മലയാളികളും 

 Web Desk    11 Jul 2026

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 2 മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു. മരിച്ചവരിൽ 3 പേർ ആന്ധ്രപ്രദേശിൽനിന്നും പത്തുപേർ തമിഴ്നാട്ടിൽനിന്നും ഉള്ളവരാണ്. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എ.സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ച മലയാളികൾ. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആഭ്യർഥിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി അദ്ദേഹം സംസാരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനു ഇന്ത്യൻ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു. കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ എ.വി.തോമസും ഭാര്യയും 3 ദിവസം മുൻപാണ് വിയറ്റ്നാമിലേക്കു പോയത്.

32 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹോൺ മേയ് റൂട്ട് എൻഗോയ്‌ ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിഞ്ഞെന്നാണ് വിവരം.

കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ബോട്ടപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയും കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ട്. ഉദ്യോഗസ്ഥർ വിയറ്റ്നാം അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News