തെലങ്കാനയിലെ രംഗറെഡ്ഡിയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ ഭാര്യയെയും മക്കളെയും, തനിക്കെതിരെ കേസ് കൊടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കുടുംബാംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തി.35 വയസ്സുകാരനായ രാജ്കുമാർ ആണ് വെള്ളിയാഴ്ച രാത്രിയോടെ ഈ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത്. കൃത്യത്തിന് ശേഷം പിതാവിനെ വിളിച്ച് വിവരമറിയിച്ച പ്രതി നിലവിൽ ഒളിവിലാണ്.ഷാബാദിലെ വീട്ടിൽവെച്ച് ഭാര്യ പാർവതി സരിത(30)യെയും നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കളെയും കൊലപ്പെത്തിയ ശേഷമാണ് ഇയാൾ തനിക്കെതിരെ പരാതി നൽകിയ 17-കാരിയുടെ വീട്ടിലെത്തിയത്. അവിടെവെച്ച് പെൺകുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള മുത്തശ്ശിയെയും ഇയാൾ കൊലപ്പെടുത്തി. ശേഷം പെൺകുട്ടിയെ കാറിൽ വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തിയതായാണ് വിവരം.
സംഭവസമയത്ത് പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ 20 വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും അവരെ അയാൾ ഉപദ്രവിച്ചില്ല. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ തന്റെ പിതാവിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. 'ഞാനിത് ചെയ്തു. ഈ ആളുകളെ ഞാൻ കൊലപ്പെടുത്തി' എന്നാണ് രാജ്കുമാർ പറഞ്ഞെതെന്ന് പിതാവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.