ഉത്തർപ്രദേശിലെ ലക്നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം. 13 പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ചേർന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കോച്ചിങ് സെന്റർ കൂടാതെ പെറ്റ് ഷോപ്പ്, ഗെയിമിങ് സോൺ എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. നിരവധിപേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനകത്ത് മുഴുവനായി തീപടർന്നിട്ടുണ്ടെന്നാണ് വിവരം. ഒട്ടേറെപ്പേർ കെട്ടിടത്തിനകത്ത് നിന്ന് താഴേയ്ക്ക് ചാടിരക്ഷപ്പെടുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എത്രപേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നു എന്നതിൽ വ്യക്തതയില്ല. സംഭവ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.