തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ടൊർണാഡോയ്ക്ക് സമാനമായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. തൂത്തുക്കുടി വിമാനത്താവളത്തിന് സമീപം ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ പൊടിപടലങ്ങളും അവശിഷ്ടങ്ങളും ചേർന്ന് വൻ ചുഴലിക്കാറ്റ് രൂപപ്പെട്ടത് പ്രദേശവാസിക ളെ പരിഭ്രാന്തിയിലാഴ്ത്തി.തൂത്തുക്കുടി-തിരുനെൽവേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തൽ ഗ്രാമങ്ങളിലാണ് കാറ്റ് കനത്ത നശംവിതച്ചത്. തമിഴ്നാട്ടിൽ ഇത്തരം പ്രതിഭാസങ്ങൾ അത്യപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. അതിശക്തമായി വീശിയ കാറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വീശിയടിച്ച കാറ്റിൽ 200-ഓളം വീടുകൾ നശിച്ചതായാണ് പ്രാഥമിക നിഗമനം. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്‌തിട്ടുണ്ട്. വഗൈകുളം ടോൾ പ്ലാസയിലെ ഗ്ലാസ് പാനലുകളും കമ്പ്യൂട്ടറുകളും തകർന്നു. കാറ്റിന്റെ തീവ്രത കാരണം ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ നിരക്ക് ഈടാക്കാതെ കടത്തിവിടേണ്ടിവന്നു. സമീപത്തെ സ്വകാര്യ തീം പാർക്കിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.മർദംകുറഞ്ഞ പ്രത്യേക മേഖലയിലേക്കുള്ള വായുവിന്റെ ചുഴലി രൂപത്തിലുള്ള പ്രവാഹവും പ്രാദേശികമായ താപനില വ്യതിയാനവുമാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.