പാലക്കാട് അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷൻ ആത്മഹത്യ ചെയ്തതായി കുടുംബം. പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്. അട്ടപ്പാടിയിലുള്ള സഹോദരനോട് ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിച്ചുവെന്ന് ഗോപാലകൃഷ്ണണൻ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. കാലിലെ അസുഖത്തിന് ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതും ബാങ്കിലെ ലോൺ ജപ്തി നടപടിയായതിനാൽ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും തണ്ടപ്പേർ കിട്ടാത്തതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഗോപാലകൃഷ്ണണനെന്നാണ് സഹോദരൻ പ്രഭാകരൻ പറയുന്നത്. അതേസമയം മൂപ്പിൽ നായരുടെ സർവേ നമ്പറിലുള്ള ഭൂമികൾ ആധാരം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്ന സർവേ നമ്പറിൽ ഉൾപ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. നാല് മാസം മുൻപ് തണ്ടപ്പേർ ലഭിക്കാത്തതിനാൽ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷണസ്വാമി എന്ന കർഷകൻ ആത്മഹത്യ ചെയ്‌തിരുന്നു.