മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കർശന നിർദ്ദശങ്ങളുമായി ഗതാഗത കമ്മീഷണറുടെ പുതിയ ഉത്തരവ്. ഔദ്യോഗിക കൃത്യനിർവഹണ വേളയിൽ ഉദ്യോഗസ്ഥർ പ്രൊഫഷണലിസം പാലിക്കണമെന്നും, വാക്കിലും പെരുമാറ്റത്തിലും മാന്യത പുലർത്തണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കി.
ജോലിക്കെത്തുമ്പോൾ ഉദ്യോഗസ്ഥരുടെ കൈവശമുള്ല തുക എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തണം. വകുപ്പിലെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ ഇടനിലക്കാരെ പൂർണമായി മാറ്റിനിർത്തണം. ലൈസൻസ് ടെസ്റ്റ് നടക്കുന്ന മൈതാനത്തിലേക്ക് ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്തെ ചില തീരുമാനങ്ങൾ തിരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി ഉയർത്തി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസവും ടെസ്റ്റുകൾ ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.