കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്കു കൂട്ടിരിക്കാനെത്തിയ യുവതിയുടെ കയ്യിൽനിന്ന് 56.59 ഗ്രാം മാരക ലഹരിമരുന്നായ ഹഷീഷ് ഓയിൽ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതി (32) ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. രണ്ടു വെളിച്ചെണ്ണക്കുപ്പികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ് ഓയിൽ. ഒരു കുപ്പിയിൽ 29.08 ഗ്രാമും രണ്ടാമത്തെ കുപ്പിയിൽ 27.51 ഗ്രാമും വീതം ഹഷീഷ് ഓയിലാണ് ഉണ്ടായിരുന്നത്.
ആശുപത്രിയിലെ നാൽപത്തിയൊന്നാം വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ അശ്വതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹഷീഷ് ഓയിൽ കണ്ടെടുത്തത്.
അശ്വതി നിലവിൽ കാസർകോട്ടാണ് താമസിക്കുന്നത്. ജയിലിൽ കഴിയുന്ന ഭർത്താവിനു കൈമാറാൻ കൊണ്ടുവന്നതാണ് ഹഷീഷ് ഓയിൽ എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. ജയിലിൽനിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തിക്കുന്ന തടവുകാർ വഴി ലഹരിമരുന്ന് ഭർത്താവിനെത്തിക്കാനായിരുന്നു പദ്ധതി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.