ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പി.എഫ്. പെൻഷൻ വെട്ടിക്കുറച്ച ഇ.പി.എഫ്.ഒ.യുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിവിധ സ്ഥാപനങ്ങളിൽനിന്ന് 2014 സെപ്റ്റംബർ ഒന്നിന് മുൻപ് വിരമിച്ച ഒരുകൂട്ടം പെൻഷൻകാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
വിരമിച്ചശേഷമാണ് ഉയർന്ന വിഹിതം അടച്ച് ഉയർന്ന പെൻഷനായി അപേക്ഷ നൽകിയത്. സുപ്രീംകോടതിയുടെയടക്കം ഉത്തരവിനെത്തുടർന്നായിരുന്നു ഇത്. മുൻകാല പ്രാബല്യത്തോടെ പെൻഷനും കുടിശ്ശികയും ലഭിച്ചു. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ പെൻഷൻ കുറച്ചു. 2014 സെപ്റ്റംബർ ഒന്നിനു മുൻപ് ഉയർന്ന പെൻഷനായി ഓപ്ഷൻ നൽകിയിട്ടില്ലെന്നതിൻ്റെ പേരിലാണ് കുറച്ചത്.
ലഭിച്ചുകൊണ്ടിരുന്ന പെൻഷനിൽ കുറവ് വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽനിന്ന് വിരമിച്ചവരടക്കമുള്ളവരാണ് ഹർജിക്കാർ. വിഷയം അടുത്തമാസം വീണ്ടും പരിഗണിക്കും. സമാന സ്വഭാവത്തിലുള്ള മറ്റ് ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.