സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ ഹർജിയിലാണ് നടപടി.
47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കിയില്ല. സായുധ സേനാംഗങ്ങളുടെ മൗലികാവശാത്തിൽ മാറ്റം വരുത്താൻ പാർലമെന്‍റിന് മാത്രമാണ് അധികാരമെന്നും ഹർജിയിലുണ്ട്. കേസിൽ വിധി വരുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ഇക്കഴിഞ്ഞ 27 നായിരുന്നു ആഭ്യന്തരവകുപ്പ് കേരള പൊലീസ് അസോസിയേഷൻ അംഗത്വഘടന പുനഃസംഘടിപ്പിച്ചത്. ഇതിന് പിന്നാലെ അസോസിയേഷനുകൾ പിരിച്ച് വിട്ട് അഡോഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പൊലീസ് സംഘടനകളുടെ ഘടനാമാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഡിജിപിയുടെ നടപടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണ സമികളാണ് പിരിച്ചുവിട്ടത്. അഡ്ഹോക്ക് കമ്മിറ്റിയെ പുതിയ ഭരണസമിതിയായും അംഗത്വ പൂർത്തീകരണത്തിനുമായി ഡിജിപി ചുമതലപ്പെടുത്തി. പൊലീസ് അസോസിയേഷൻ മുൻ ജന. സെക്രട്ടറി ജി ആർ അജിത് ഉൾപ്പെടെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടു. 17 പേരടങ്ങുന്ന താൽക്കാലിക ഭരണസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.