Drisya TV | Malayalam News

ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിനെതിരായ നടപടിയില്‍ പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

 Web Desk    27 Jul 2026

ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിനെതിരായ നടപടിയില്‍ പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സമാധാനപരമായ പ്രതിഷേധത്തിന് പൗരന് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസ് നിയന്ത്രണത്തിന് ഏകീകൃത പ്രോട്ടോക്കോള്‍ വേണം. പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ ഉണ്ടെങ്കില്‍ പൊലീസ് ശ്രദ്ധിക്കണം. പ്രക്ഷോഭം ഉണ്ടെന്നുകരുതി ലാത്തിചാര്‍ജ് ചെയ്യണമെന്നില്ല. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം.

രാജ്യ വ്യാപക പ്രതിഷേധങ്ങളിലെ പൊലീസ് നടപടി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസ് മര്‍ദിച്ചു, പെല്ലറ്റ് ഗണ്‍ അടക്കമുള്ളവ ഉപയോഗിച്ച് ഭീകരമായി ആക്രമിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളും ഹര്‍ജിയില്‍ ഉണ്ട്. മുമ്പ് ഹര്‍ജികള്‍ പിഗണിക്കണമെന്നും സമരക്കാര്‍ തന്നെ പുറത്തു വിട്ട വീഡിയോകള്‍ കാണണമെന്നും പറഞ്ഞപ്പോള്‍ തനിക്ക് അതിന് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ കൃത്യമായ ഹര്‍ജി ഇല്ലാത്തതിനാലാണ് താന്‍ അത് പരിഗണിക്കാതിരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.

  • Share This Article
Drisya TV | Malayalam News