ജമ്മുകശ്മീരിൽ ഉറിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. ഉറി മേഖലയിലെ കമൽക്കോട്ട് ക്യാമ്പിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ഐറോളി സ്വദേശിയായ ചവാൻ വിക്രം ബാലകൃഷ്ണ, ഷാഹ്പൂർ സ്വദേശി അർജുൻ ജാധവ് രാജേന്ദ്ര എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഫോടനത്തിൽ രണ്ട് സൈനികർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ഹെലികോപ്റ്റർ വഴി ശ്രീനഗറിലെ ബദാമിബാഗ് കാന്റോൺമെന്റിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.