ശത്രു രാജ്യങ്ങളായ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വിഡിയോയോ അയയ്ക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഇറാൻ ഭരണകൂടം. അങ്ങനെ ചെയ്താൽ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്ക്കു വിധേയരാക്കാനാണ് ഭരണകൂടത്തിന്റെ നിർദേശം.
‘‘ ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ, തങ്ങൾ ലക്ഷ്യമിട്ട ഇടം കൃത്യമാണെന്ന് ശത്രു തിരിച്ചറിയുകയാണ്. അത്തരം വിവരങ്ങൾ നൽകുന്നത് ശത്രുവുമായി സഹകരിക്കുന്നതിന് തുല്യമാണ്’’– അധികൃതർ പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും വിവരങ്ങൾ കൈമാറുന്നതായി ആരോപിച്ച് രണ്ട് പേരെ ഇറാൻ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.അതേസമയം ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തിൽ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്നാണ് വാർത്തകൾ. ഇതിന്റെ വിഡിയോ ട്രംപ് പുറത്തുവിട്ടിരുന്നു.