ചൊവ്വയിൽ മനുഷ്യന് ദീർഘകാല വാസസ്ഥലം ഒരുക്കുന്നതിനുള്ള പദ്ധതിയിൽ മാറ്റംവരുത്തി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ചൊവ്വയിൽ സ്ഥിരതാമസം ഉറപ്പിക്കാനുള്ള നീക്കത്തിന് മുമ്പ് ചന്ദ്രനിൽ ഒരു സ്വയംപര്യാപ്ത നഗരം നിർമിക്കാനുള്ള പദ്ധതികൾക്ക് സ്‌പേസ്എക്‌സ് മുൻഗണന നൽകുമെന്നാണ് മസ്‌കിന്റെ പുതിയ പ്രഖ്യാപനം. നാസയുടേതിന് സമാനമായ പദ്ധതിയാണ് ഇതോടെ മസ്‌കും നടപ്പാക്കാനൊരുങ്ങുന്നത്.
ചന്ദ്രനിലേക്ക് ആദ്യമെത്തി അവിടെ ചൊവ്വയിലേക്കുള്ള വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനാണ് നീക്കമെന്ന് നാസ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മനുഷ്യരാശിയുടെ ദീർഘകാല അതിജീവനത്തിനുള്ള അടിയന്തിര സാഹചര്യം ആസന്നമായി എന്നത് അടക്കമുള്ളവയാണ് മസ്‌ക് പദ്ധതിയിൽ മാറ്റംവരുത്തിയതിന് പിന്നിൽ.
പത്ത് വർഷത്തിൽ താഴെ സമയമെടുത്ത് ചന്ദ്രനിൽ സ്വയംപര്യാപ്ത നഗരം നിർമിക്കാനാകും എന്നാണ് മസ്‌ക് പറയുന്നത്. എന്നാൽ ചൊവ്വയുടെ കാര്യത്തിൽ അതിന് ഇരുപതിലധികം വർഷങ്ങൾ വേണ്ടിവരും. ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ ഏകദേശം 26 മാസത്തിലൊരിക്കൽ മാത്രമേ വിക്ഷേപിക്കാൻ സാധിക്കൂ. യാത്രയ്ക്ക് ഏകദേശം ആറ് മാസത്തോളമെടുക്കും. ഇത് സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതും മന്ദഗതിയിലാക്കുകയും സങ്കീർണ്ണമാക്കുകയും ചെയ്യും. എന്നാൽ ചന്ദ്രൻ വളരെ പ്രായോഗികമായ സ്റ്റാർട്ടിങ് പോയിന്റ് വാഗ്ദാനം ചെയ്യുന്നു. ചന്ദ്രനിലേക്കുള്ള വിക്ഷേപണ അവസരങ്ങൾ എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. യാത്രയ്ക്ക് ഏകദേശം രണ്ട് ദിവസം മാത്രമാണ് വേണ്ടിവരിക.
നാസയുടെ ആർട്ടെമിസ് പ്രോഗ്രാമടക്കം ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ദീർഘകാല ചാന്ദ്ര ദൗത്യങ്ങൾ നിലവിൽ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ സ്‌പേസ്എക്‌സിന്റെ വിശാലമായ പദ്ധതിക്ക് മാറ്റമില്ലെന്ന് മസ്‌ക് പറയുന്നു. ചൊവ്വ ഇപ്പോഴും സ്‌പേസ്എക്‌സിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ്. ചന്ദ്രനിലെ വാസസ്ഥലങ്ങളുടെ നിർമാണം പുരോഗമിക്കുമ്പോൾ തന്നെ അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ചൊവ്വയിൽ ഒരു നഗരം പണിയാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് മസ്‌ക് കരുതുന്നു.
ചന്ദ്രനെ ആദ്യം ലക്ഷ്യംവെക്കുന്ന മസ്‌കിന്റെ തന്ത്രം യുക്തിസഹമാണെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പദ്ധതി വിജയിച്ചാൽ ചന്ദ്രനിലെ നഗരം ഭൂമിക്ക് പുറത്തുള്ള മനുഷ്യരാശിയുടെ ആദ്യത്തെ സ്ഥിരതാമസ കേന്ദ്രമായി മാറിയേക്കാം. ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും എത്താൻ ആവശ്യമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനുള്ള കേന്ദ്രമായും അത് മാറിയേക്കാം.