സി.ജെ.പി പ്രതിനിധികളുമായുള്ള കേന്ദ്രത്തിന്‍റെ ചർച്ച പൂർത്തിയായി. തങ്ങൾ മുന്നോട്ട് വെച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ അനുകൂല നിലപാട് ലഭിച്ചുവെന്നും ധർമേന്ദ്ര പ്രധാന്‍റെ രാജി സംബന്ധിച്ച് നാളെ നിലപാട് അറിയിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും സി.ജെ.പി പറഞ്ഞു.
സമരം ചെയ്ത വിദ്യാർഥികളുടെ പേരിലുള്ള കേസുകൾ പിൻവലിക്കുക, ജീവനൊടുക്കിയ വിദ്യാർഥികൾക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളാണ് നിലവിൽ സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഈ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാൽ മന്ത്രി രാജി വെക്കാതെ തങ്ങൾ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാടിൽ സി.ജെ.പി മുന്നോട്ട് പോകുകയായിരുന്നു.
ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്ന് നടന്ന ലോക്സഭാ സമ്മേളനം ഉച്ചക്ക് 2 മണിവരെ നിർത്തി വെച്ചിരുന്നു. സി.ജെ.പിക്ക് ഐക്യദാർഢ്യവുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്. വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് ശിവസേനയുടെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ശക്തി പ്രകടനം പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിൽ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് പ്രകടനം പ്രഖ്യാപിച്ചിരിക്കുന്നത്.