Drisya TV | Malayalam News

ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യക്ക്‌ ജീവനാംശം നൽകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി

 Web Desk    1 Jul 2026

ഭാര്യയുടെയും ഭർത്താവിന്റെയും സാമ്പത്തികസ്ഥിതി പരിഗണിച്ചുവേണം വിവാഹമോചന കേസുകളിൽ ജീവനാംശം അനുവദിക്കേണ്ടതെന്ന് കർണാടക ഹൈക്കോടതി. ലിംഗാടിസ്ഥാനത്തിലുള്ള നിഗമനത്തിൽ ജീവനാംശത്തിന് ഉത്തരവിടാൻ പാടില്ല. ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യക്ക്‌ ജീവനാംശം നൽകേണ്ടതില്ലെന്നും ജസ്റ്റിസ് സി. സുമലത വ്യക്തമാക്കി.

ഭാര്യക്ക്‌ പ്രതിമാസം 20,000 രൂപവീതം നൽകാനുള്ള മൈസൂരുവിലെ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിമാസം ഒരു ലക്ഷം രൂപയിലേറെ വരുമാനമുള്ള ഭാര്യക്ക്‌ 60,646 രൂപ വരുമാനമുള്ള ഭർത്താവ് ജീവനാംശം നൽകേണ്ടതില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കുടുംബകോടതിയുടെ താത്കാലിക ഉത്തരവ് റദ്ദാക്കി. ഭാര്യമാർ എപ്പോഴും ഭർത്താവിന്റെ ചെലവിൽ കഴിയേണ്ടവരാണെന്ന് കരുതാൻ കഴിയില്ല. സ്ത്രീകളുടെ സാമ്പത്തികസ്ഥിതി, മക്കൾ, അവരുടെ ജീവിതച്ചെലവ് എന്നിവയൊക്കെ പരിഗണിച്ചുവേണം ജീവനാംശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.

സ്വന്തമായി ജീവിക്കാൻ വരുമാനമുള്ള, മറ്റ് ബാധ്യതയില്ലാത്ത ഭാര്യക്ക്‌ ജീവനാംശം നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട ചെലവുകളുണ്ടായിട്ടുണ്ടെന്നും ഇതിനായി താൻ വായ്പയെടുത്തിരുന്നെന്നും ഭാര്യ വാദിച്ചെങ്കിലും ഇത് തെളിയിക്കാൻ സാധിച്ചില്ല. വായ്പ തിരിച്ചടയ്ക്കുന്നതിന്റെ വിവരങ്ങളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിയാതെവന്നതോടെ ഈ വാദം കോടതി തള്ളുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News