അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വൺ' (SAM 2900) അതിന്റെ 35 വർഷത്തെ സേവനത്തിന് ശേഷം ഔദ്യോഗികമായി വിരമിച്ചു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വ്യാഴാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ തിരിച്ചിറങ്ങിയതോടെയാണ് ഈ ചരിത്ര വിമാനം അതിന്റെ അവസാന യാത്ര പൂർത്തിയാക്കിയത്. 'പറക്കുന്ന വൈറ്റ് ഹൗസ്' എന്നറിയപ്പെട്ടിരുന്ന ബോയിംഗ് 747-200B വിമാനത്തിന്റെ വിരമിക്കൽ ആഗോള വ്യോമയാന ചരിത്രത്തിലെ ഒരു യുഗത്തിന്റെ സമാപ്തിയായി കണക്കാക്കപ്പെടുന്നു.
വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചിയൂങ് വിമാനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് "ദി ലാസ്റ്റ് റൈഡ്" (അവസാന യാത്ര) എന്ന് കുറിച്ചു. ചീഫ് ഓഫ് പ്രോട്ടോക്കോൾ മോണിക്ക ക്രോളിയും വിമാനത്തിന് വൈകാരികമായ യാത്രയയപ്പ് നൽകി.
1990-ൽ പ്രസിഡന്റ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ കാലത്താണ് ഈ വിമാനം ആദ്യമായി യു.എസ്. വ്യോമസേനയുടെ ഭാഗമാകുന്നത്. ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ എന്നീ ആറ് അമേരിക്കൻ പ്രസിഡന്റുമാരെ ഈ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്.ജോൺ എഫ്. കെന്നഡിയുടെ ഭരണകാലത്ത് രൂപകൽപ്പന ചെയ്ത ആകാശ നീലയും വെള്ളയും കലർന്ന പരമ്പരാഗത നിറമാണ് ഈ വിമാനത്തിന് ഉണ്ടായിരുന്നത്.
വിരമിച്ച SAM 2900 വിമാനം ഇനിമുതൽ വ്യോമസേനയുടെ ട്രാൻസ്‌പോർട്ടേഷൻ യൂണിറ്റിൽ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതിന്റെ സഹോദര വിമാനമായ SAM 2800 താൽക്കാലികമായി സർവിസിൽ തുടരും.