യുഡിഫ് സർക്കാരിന്റെ കേരളം എന്ന സ്വപ്‌പ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമാ യി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് 'നോളജ് വാലി' പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്.
വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ അവസരമൊരുക്കുന്ന 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്‌ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. 'വയനാട് ട്രൈബൽ സർവകലാശാല'യും 'തദ്ദേശീയ വിജ്ഞാന മേഖല'യും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ
* എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിക്കും.
* തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.
* ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി കേരളത്തെ മാറ്റും.
* ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമ്മിക്കും.
* ബ്രാൻഡ് കേരളം ആരംഭിക്കും.
* ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി-ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കും.
* സിനിമയ്ക്ക് വ്യവസായ പദവി നൽകും.
* തനത് കലാ-സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
* സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമി.
* 'കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ' സ്ഥാപിക്കും.
* പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
* പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കും.
* റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർധിപ്പിക്കും.
* വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പാക്കേജുകൾ ഊർജ്ജിതമായി നടപ്പാക്കാൻ നടപടി കൈക്കൊള്ളും.
* എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും.
* എൻഡോസൾഫാൻ ദുരിത ബാധിതരായ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കും.