Drisya TV | Malayalam News

വളം കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തി റഷ്യ

 Web Desk    26 Mar 2026

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വളം കയറ്റുമതിയിൽ റഷ്യ നിയന്ത്രണമേർപ്പെടുത്തി.ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധിയുണ്ടായേക്കുമെന്നാണു വിലയിരുത്തൽ. ഇതു മറികടക്കാൻ ഹോണ്ടുറാസ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചയാരംഭിച്ചിട്ടുണ്ട്.

ലോകത്തെ അമോണിയം നൈട്രേറ്റിന്റെ 40% ലഭ്യമാക്കുന്ന റഷ്യ അടുത്ത മാസം 21 വരെ കയറ്റുമതി നിർത്തിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം പ്രതിസന്ധിയായതോടെ അമോണിയ ലഭിക്കാത്തതാണു കാരണം. ആഭ്യന്തര ആവശ്യത്തിനു കുറവുവരാതിരിക്കാനാണ് റഷ്യ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യ വാങ്ങുന്ന അമോണിയം നൈട്രേറ്റിൽ വലിയൊരു പങ്ക് റഷ്യയിൽ നിന്നാണ്.

ഏപ്രിൽ വരെയുള്ള ആവശ്യം നിറവേറ്റാൻ വേണ്ട വളം രാജ്യത്തു സംഭരിച്ചിട്ടുണ്ടെന്നാണു കേന്ദ്രസർക്കാർ നൽകുന്ന വിവരം. രാജ്യത്തെ യൂറിയ പ്ലാന്റുകൾ ഉൾപ്പെടെ ഉൽപാദനം നടത്തുന്നുണ്ടെന്നും വിശദീകരിക്കുന്നു. എന്നാൽ, ഈ വർഷത്തെ ഖരീഫ് സീസൺ അടുത്തിരിക്കെ നിലവിലെ ‌സ്റ്റോക്ക് മതിയാകാതെ വരുമെന്നാണു വിലയിരുത്തൽ. യുദ്ധ സാഹചര്യം തുടർന്നാൽ ഇറക്കുമതിയിലും വെല്ലുവിളി നേരിടും. ഈ സാഹചര്യത്തിലാണു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വളം ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ.

  • Share This Article
Drisya TV | Malayalam News