അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായാണ് വിവരം. ഇറാന്റെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് തന്ത്രപ്രധാനമായ ഈ ദ്വീപ് വഴിയാണ്. ഈ നീക്കം വിജയിച്ചാൽ ഇറാന്റെ സാമ്പത്തിക വരുമാനം ഗണ്യമായി കുറയ്ക്കാനും യുദ്ധത്തിന്റെ ഗതി തന്നെ മാറ്റാനും സാധിക്കുമെന്നാണ് അമേരിക്ക വിലയിരുത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഖാർഗ് ദ്വീപിലേക്ക് അമേരിക്കൻ കരസേനയെ ഇറക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഊർജ്ജ മേഖലയിൽ ശക്തമായ സമ്മർദ്ദം ചെലുത്താനുള്ള ഒരു തന്ത്രപരമായ നീക്കമായാണ് സൈനിക വൃത്തങ്ങൾ ഇതിനെ കാണുന്നത്. കൂടാതെ, ലോകത്തെ തന്നെ പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും മേഖലയിൽ തങ്ങളുടെ സൈനിക സാന്നിധ്യം വിപുലീകരിക്കാനും അമേരിക്ക ലക്ഷ്യമിടുന്നു.
ഈ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയുടെ '82-ാം എയർബോൺ ഡിവിഷനിലെ' ആയിരക്കണക്കിന് സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ഉത്തരവായിട്ടുണ്ടെന്നും വിവരമുണ്ട്. ഫോർട്ട് ബ്രാഗിൽ നിന്നുള്ള ഈ എലൈറ്റ് വിഭാഗത്തിലെ സൈനികർക്ക് കേവലം 18 മണിക്കൂറിനുള്ളിൽ എവിടെയും യുദ്ധസജ്ജരായി വിന്യസിക്കപ്പെടാൻ ശേഷിയുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 'ഇമ്മീഡിയറ്റ് റെസ്പോൺസ് ഫോഴ്സ്' ഇതിനോടകം തന്നെ സജ്ജമായിക്കഴിഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത സൈനിക നീക്കങ്ങളിൽ ഇതിനകം 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 290 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചില ചർച്ചകളുടെ പശ്ചാത്തലത്തിൽ അത് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. എന്നാൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. നിലവിൽ 50,000-ത്തോളം അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്.