പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയ പരിധി ഉയർത്തി കേന്ദ്ര സർക്കാർ. പുതിയ നിർദേശ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് 45 ദിവസത്തെ സമയ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നഗര പ്രദേശങ്ങളിൽ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷമേ ബുക്കിങ് നടത്താൻ കഴിയൂ.
രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നുമാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്തുടനീളം പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. സംസ്ഥാനത്തെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലാണ്. ബേക്കറി, ഹോട്ടൽ, റസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള വാണിജ്യാവശ്യ സിലിണ്ടറിന്റെ വിതരണം പൂർണമായി നിലച്ച നിലയിലാണ്. സംസ്ഥാനത്തെ 10 ശതമാനത്തോളം ഭക്ഷണശാലകൾ ഇതിനോടകം പ്രവർത്തനം നിർത്തിക്കഴിഞ്ഞു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പ്രവർത്തനം സമയം കുറച്ചു. കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവർത്തനവും അവതാളത്തിലായി.