സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. പ്രതി വിനോദിനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ലോട്ടറി വിൽപ്പനക്കാരനായിരുന്ന പിതാവ് ആന്റണിയെയാണ് വിനോദ് കൊലപ്പെടുത്തിയത്.
2022 മെയ് 19നായിരുന്നു സംഭവം.ആന്റണിയുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റുകളിലൊന്നിന് സമ്മാനം അടിച്ചിരുന്നു. ഈ ടിക്കറ്റ് തനിക്ക് നൽകണമെന്ന് വിനോദ് ആവശ്യപ്പെട്ടു. എന്നാൽ ആന്റണി ടിക്കറ്റ് നൽകിയില്ല. പിന്നാലെ പുറത്തുപോയ ആന്റണി തിരികെ വരുന്ന വഴി വീട്ടിലേക്കുള്ള വഴിയിൽവെച്ച് വിനോദ് ആക്രമിക്കുകയായിരുന്നു.
ക്രൂര മർദനമേറ്റ് അവശനിലയിലായ ആന്റണിയെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് മരിക്കുകയായിരുന്നു.