ട്രംപിന്റെ പകരം തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര കരാറിലും മാറ്റം വരുത്തുമെന്ന് പല രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ യുഎസുമായുള്ള വ്യാപാര കരാറിലെ തുടർ നടപടികൾ മരവിപ്പിക്കാനായിരുന്നു യൂറോപ്യൻ യൂണിയന്‍റെ തീരുമാനം.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ യുഎസുമായുള്ള കരാർ പുനക്രമീകരിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറയുന്നത്.
യുഎസുമായി സാധ്യമായ ഏറ്റവും മികച്ച വ്യാപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഗോയൽ പറഞ്ഞു.വ്യാപാര കരാറിൽ ട്രംപ് ഭരണകൂടം ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. തീരുവ വിഷയത്തിൽ യുഎസിന് മുന്നിൽ ഇനിയും സാധ്യതകളുണ്ട്. അടുത്ത ആഴ്ച വേണമെങ്കിൽ അവർക്ക് തീരുവ 15 ശതമാനമാക്കി വർധിപ്പിക്കാം. നിലവിലെ സാഹചര്യങ്ങൾ മാറുകയാണെങ്കിൽ കരാർ പുനക്രമീകരിക്കാമെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താമെന്നത് ഇടക്കാല ധാരണയിൽ തന്നെയുണ്ട്. സാഹചര്യങ്ങൾ മാറിയാൽ കരാറിൽ മാറ്റം വരുത്താമെന്നാണ് ഇന്ത്യ യുഎസ് സംയുക്ത പ്രസ്താവന പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയ്ക്കെതിരെയുള്ള പുതിയ 10% തീരുവ പ്രാബല്യത്തിലായതിനു ശേഷം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്കുമായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സാമ്പത്തിക സഹകരണം വളർത്താനും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് നടന്നതെന്ന് പീയുഷ് ഗോയൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
യുഎസുമായുള്ള ഇടക്കാല വ്യാപാരക്കരാർ ഒപ്പിടാനിരിക്കെയാണ് നിർണായക കൂടിക്കാഴ്ച. വ്യക്തിപരമായ സന്ദർശനത്തിനായിട്ടാണ് ലുട്‌നിക് ഡൽഹിയി ലെത്തിയതെന്നാണ് വിവരം. ട്രംപിന്റെ പകരം തീരുവ യുഎ സ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വ്യാപാരചർച്ചകളിൽ ഇന്ത്യ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തീരുവയുടെ കാര്യത്തിൽ വ്യക്തത ലഭിച്ച ശേഷം വ്യാപാരചർച്ച പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗോയൽ പറഞ്ഞത്.