ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാറിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്‌ച നടക്കുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ സംബന്ധിച്ച അന്തിമ ധാരണയായതായും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കരാറിലെ വ്യവസ്ഥകളും നിബന്ധനകളും ഉൾപ്പെടുന്ന പൂർണരൂപം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കും. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ഇന്ത്യയിലെ കർഷകരുടെയും ക്ഷീരകർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇന്ത്യയുടെ കാർഷിക മേഖലയെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
കരാർ യാഥാർഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പുതിയ തലത്തിലേക്ക്ഉയരും. കയറ്റുമതി, ഇറക്കുമതി മേഖലകളിൽ കൂടുതൽ ഇളവുകളും അവസരങ്ങളും കരാർ വാഗ്ദാനം ചെയ്യുന്നു. ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചകളുടെ ഫലമായാണ് കരാർ യാഥാർഥ്യമായത്. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിലും കരാർ സ്വാധീനം ചെലുത്തിയേക്കാം.
ഇന്ത്യയുടെ ആഭ്യന്തര താൽപര്യങ്ങൾ, പ്രത്യേകിച്ച് കൃഷിയും അനുബന്ധ മേഖലകളും സംരക്ഷിച്ചുകൊണ്ടുതന്നെ അമേരിക്കയുമായി വലിയ സാമ്പത്തിക സഹകരണത്തിന് ഇന്ത്യ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന സംയുക്ത പ്രസ്താവനയിൽ കരാറിനെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകും.