തങ്ങളുമായുള്ള കരാറിന്‍റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ സമ്മതിച്ചെന്ന ഡോണൾഡ് ട്രംപിന്‍റെ വാദത്തിൽ പ്രതികരിച്ച് റഷ്യ. ഇന്ത്യക്ക് ആരിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള സ്വാത്രന്ത്ര്യം ഉണ്ടെന്ന് റഷ്യ പറഞ്ഞു. റഷ്യ മാത്രമല്ല ഇന്ത്യക്ക് എണ്ണ വിതരണം ചെയ്യുന്നതെന്നും അതിനാൽ വിതരണക്കാരെ മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പുതുമയില്ലെന്നും റഷ്യ മറുപടി നൽകി.
ട്രംപ് 25 ശതമാനം ശിക്ഷാ താരിഫ് ചുമത്തിയിട്ടും ഇന്ത്യ പ്രതിദിനം 1.5 മില്യൻ ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. റഷ്യൻ ക്രൂഡോയിലിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ.റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത് നിർത്തുന്നതിനെക്കുറിച്ച് ഒരറിയിപ്പും ഇതുവരെ ഇന്ത്യ നൽകിയിട്ടില്ലെന്ന് റഷ്യൻ വക്താവ് ക്രെംലിൻ പെസ്കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2021 വരെ ഇന്ത്യയിലെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽ നിന്നുണ്ടായിരുന്നത്. എന്നാൽ 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യ വൻതോതിൽ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങാൻ തുടങ്ങുകയായിരുന്നു.