അശാസ്ത്രീയമായ രീതിയിൽ വണ്ണംകുറയ്ക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. മധുര മീനാംബൽപുരത്തുനിന്നുള്ള പത്തൊമ്പതുകാരിയായ കലൈയരസിക്കാണ് ജീവൻ നഷ്ടമായത്. യൂട്യൂബിൽ കണ്ട വീഡിയോയിൽ പറയുന്നതനുസരിച്ച് ബോറാക്‌സ് കഴിച്ചാണ് പെൺകുട്ടി വണ്ണംകുറയ്ക്കാൻ ശ്രമിച്ചത്.
ജനുവരി പതിനാറിനാണ് പെൺകുട്ടി ഈസ്റ്റ് മസി സ്ട്രീറ്റിലെ മെഡിക്കൽ ഷോപ്പിൽനിന്നു ബോറാക്സ് വാങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി പതിനേഴിന് രാവിലെ ഒമ്പതു മണിയോടെയാണ് പെൺകുട്ടി ബോറാക്സ് ഉപയോഗിച്ചത്. കഴിച്ചയുടൻ കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെട്ട പെൺകുട്ടിയെ മുനിച്ചാലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകി വീട്ടിലെത്തിക്കുകയും ചെയ്‌തു. എന്നാൽ, വൈകുന്നേരമായതോടെ ലക്ഷണങ്ങൾ കൂടുകയും അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രാത്രി പതിന്നൊന്നുമണിയോടെ ആരോഗ്യനില വഷളാവുകയും രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അടുത്തിടെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽനിന്നു സമാനമായ വാർത്ത പുറത്തുവന്നിരുന്നു. വണ്ണംകുറയ്ക്കാൻ മൂന്നു മാസത്തോളം ജ്യൂസ് മാത്രം കുടിച്ച പതിനേഴുകാരനാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കണ്ണൂരിൽ പതിനെട്ടുകാരിയായ ശ്രീനന്ദജ മരിച്ചതും യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിനേത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നനങ്ങൾ മൂലമാണ്.