വൻ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാർഷിക വായ്‌പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.മാത്രമല്ല, 75,000 മുതൽ ഒരുലക്ഷംവരെയുള്ള വായ്‌പകൾക്ക് ഇളവ് നൽകുമെന്നും വിജയ് പറഞ്ഞു. ഈ വായ്പകൾക്ക് 75,000 രൂപ വരെയാണ് ഇളവ് നൽകുക. കാർഷികവായ്പ എഴുതിത്തള്ളാനും ഇളവ് നൽകാനുമുള്ള സർക്കാർ തീരുമാനം തമിഴ്‌നാട്ടിലെ 13.34 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
മേയ്മാസത്തിൽ അധികാരമേറ്റതിന് പിന്നാലെ തന്റെ സർക്കാർ അൻപതിനായിരം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേർത്തു. കൃഷി സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും കർഷർക്ക് നൽകുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും വിജയ് പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.