Drisya TV | Malayalam News

സി.ജെ.പി പ്രതിഷേധക്കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി സുപ്രിംകോടതി

 Web Desk    3 Aug 2026

സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രതിഷേധക്കാരെതിരെ പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ നിർണായക നിരീക്ഷണം.

പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി സുപ്രിംകോടതി മുൻ ജഡ്‌ജിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

പ്രതിഷേധത്തിനിടെ അമിതമായ പൊലിസ് ബലപ്രയോഗം നടന്നെന്ന ആരോപണത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ബലപ്രയോഗത്തിന് ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥർക്ക് അനാവശ്യ സംരക്ഷണം നൽകാൻ പാടില്ലെന്നും, അതേസമയം വിദ്യാർഥി പ്രതിഷേധത്തിൻ്റെ മറവിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നിയമപരമായ പരിരക്ഷ ലഭിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 പൊലിസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കോടതി അറിയിച്ചു.

വിദ്യാർഥി പ്രതിഷേധത്തിൻ്റെ മറവിൽ നുഴഞ്ഞുകയറിയ ക്രിമിനൽ പശ്ചാത്തലമുള്ളവരെ വെറുതെ വിടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകളും ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്കെതിരായ കേസുകളും പ്രത്യേകം തരംതിരിച്ച് അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ മാത്രമേ ക്രിമിനൽ വിഭാഗത്തിൽ ഉൾപ്പെടുത്താവൂ എന്നും ചെറിയ കേസുകളോ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളോ അതിൽ ഉൾപ്പെടുത്തരുതെന്നും സുപ്രിംകോടതി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ മാത്രം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്ക് നിയമപരമായ സംരക്ഷണം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.അടുത്ത വാദത്തിന് മുമ്പായി എല്ലാ കക്ഷികളും മറുപടികൾ സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി കേസ് ഓഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.

  • Share This Article
Drisya TV | Malayalam News