പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കാൽനടയാത്രക്കാർക്കായി സുരക്ഷിതവും ഭിന്നശേഷി സൗഹൃദവുമായ നടപ്പാതകൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകി. നിലവിലുള്ള കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പൗരന്മാർക്ക് അപകടമില്ലാതെ, തടസ്സരഹിതമായി നടക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണം. കാൽനടയാത്രക്കാരുടെ സുരക്ഷ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ നടപ്പാതകൾ കേവലം കോൺക്രീറ്റ് കട്ടകൾ മാത്രമാകരുത്, അവ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കണമെന്നും കോടതി കർശന നിർദേശം നൽകി. എല്ലാ പുതിയ റോഡ് വികസന പദ്ധതികളിലും നടപ്പാതകൾ അനിവാര്യമായ ഘടകമാക്കണമെന്നും നിലവിലുള്ള നടപ്പാതകളിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കോടതി വിവിധ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.