Drisya TV | Malayalam News

പനിച്ച് വിറച്ച് കേരളം; ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13539 പേര്‍; കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു

 Web Desk    20 Jun 2026

പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 98 പേര്‍ക്കാണ്. 303 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി.

21 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. 39 പേര്‍ക്ക് മഞ്ഞപ്പിത്തം, 109 ചിക്കന്‍പോക്‌സ്, മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയ ഒരാള്‍ക്ക് അമിബിക് മസ്തിഷ്‌ക ജ്വരം, ഒരാള്‍ക്ക് പേ വിഷബാധയും, ഒരാള്‍ക്ക് ചെള്ള് പനിയും എന്നിവ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മൂന്നു മരണങ്ങള്‍ എലിപ്പനി, പേവിഷബാധ, ചെള്ളുപനി മൂലമെന്നും സ്ഥിരീകരണമുണ്ടായി.

കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ സ്വദേശി സുനിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം, സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന തിരുവനന്തപുരത്ത് നടക്കും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യും. ഹൈപവര്‍ കമ്മറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആദ്യ യോഗത്തില്‍ പങ്കെടുക്കും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്.

  • Share This Article
Drisya TV | Malayalam News