പിണറായി വിജയൻ സർക്കാരിന്റെ കാലത്തു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി, ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്കു പൊലീസിൽ എസ്ഐയായി നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി പിണറായി സർക്കാർ നിയമനം നൽകിയത് വിവാദമായിരുന്നു. ഇരുവരുടെയും പാർട്ടി ബന്ധം കണക്കിലെടുത്താണ് നിയമനം എന്നായിരുന്നു ആരോപണം. പിഎസ്‌സിയെ ഒഴിവാക്കി നിയമനം നൽകാൻ ശ്രമം നടന്നെങ്കിലും ശാരീരികക്ഷമതാ പരീക്ഷയിൽ ഇരുവരും പരാജയപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ എതിർത്തെങ്കിലും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനത്തിലുറച്ചുനിന്നു.
പിന്നാലെ, കായികക്ഷമത പരീക്ഷയിൽ തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ഉത്തരവിറക്കുകയായിരുന്നു. ഒരുവർഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവർക്കും എസ്ഐ ആയി നിയമനം നൽകാനായിരുന്നു ഉത്തരവ്.