മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം ശേഖരിക്കാനെത്തിയ എഐസിസി നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് നൽകിയത്. രാഹുൽ ഗാന്ധി ഡൽഹിയിലുണ്ടായിരുന്നില്ല.ഹരിയാനയിലുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയാൽ മാത്രമേ റിപ്പോർട്ടിൽ കൂടിയാലോചന നടക്കൂവെന്നതിനാൽ തീരുമാനം വൈകിയേക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റപ്പേര് നിരീക്ഷകർ നിർദേശിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം, കേരള നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. കെ.സി.വേണുഗോപാൽ നിലവിൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. അതിനിടെ, എഐസിസി നിരീക്ഷകർക്ക് എംഎൽഎമാർ നൽകിയ നിർദേശങ്ങളെന്ന തരത്തിൽ പുറത്തുവന്ന ചിത്രം ശരിയല്ലെന്ന് മുകുൾ വാസ്നിക് പ്രതികരിച്ചു. നിരീക്ഷകർ നൽകിയ പട്ടിക അതല്ല. താൻ ഒരാളുടെയും പേര് നിർദേശിച്ചിട്ടില്ലെന്ന് സണ്ണി ജോസഫും നേരത്തെ പ്രതികരിച്ചിരുന്നു.