Drisya TV | Malayalam News

ഇന്ത്യയെ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

 Web Desk    4 Apr 2026

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾക്കായുള്ള മാനദണ്ഡങ്ങളിൽ ഓസ്‌ട്രേലിയൻ സർക്കാർ മാറ്റം വരുത്തി. വിസ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളുടെ നിലവാരം ലെവൽ 2-ൽ നിന്ന് ലെവൽ 3-ലേക്ക് ഉയർത്തി. 2026 ജനുവരി 8 മുതൽ മുൻകൂർ പ്രാബല്യത്തോടെ ഈ മാറ്റം നിലവിഷ വന്നു. ഇതോടെ വിസ നടപടികളിൽ കൂടുതൽ കർശനമായ പരിശോധനകളും അധിക രേഖകളും ആവശ്യമായി വരും. 2025 സെപ്റ്റംബറിന് മുൻപ് നിലവിലിരുന്ന അതേ പരിശോധനാ മാനദണ്ഡങ്ങളാണ് ഇപ്പോൾ വീണ്ടും ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥി വിസയുടെ കാര്യത്തിൽ ഇന്ത്യയെ 'ഏറ്റവും ഉയർന്ന റിസ്ക്' ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണിത്. വ്യാഴാഴ്ച രാജ്യസഭയിൽ വിദേശകാര്യ മന്ത്രാലയം നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. ചട്ടങ്ങൾ കർശനമാക്കിയെങ്കിലും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തമായി തുടരുന്നുണ്ടെന്ന് പാർലമെൻ്റിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വർദ്ധൻ സിംഗ് ചൂണ്ടിക്കാട്ടി. 

ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നത് ഇതിന് ഉദാഹരണമാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാർത്ഥികളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News