സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങും നാളെ മുതൽ കൂടുതൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട്.പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയിൽ 26 മുതൽ 200 മെഗാവാട്ടിന്റെ കുറവു കൂടി വരുന്ന സാഹചര്യത്തിലാണ് കൊടുംചൂടിൽ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന്റെ ദൈർഘ്യം കൂടുന്ന സാഹചര്യമുണ്ടാകുന്നത്. മറ്റു സംസ്‌ഥാനങ്ങളിൽനിന്നു പവർ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയിൽ ഈ മാസം 16 മുതൽ തന്നെ 200 മെഗാവാട്ടിന്റെ കുറവു വന്നിരുന്നു. 20 മുതൽ വീണ്ടും 200 മെഗാവാട്ടിന്റെ കുറവു വരികയും 26 മുതൽ സമാനസാഹചര്യം കൂടി വരികയും ചെയ്യുന്നതോടെ ആകെ 600 മൊഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്.
ലോഡ്ഷെഡിങ് എന്ന വാക്കിന് പകരം ലോഡ് റസ്ട്രിക്ഷൻ എന്ന പേരിലാണ്, ഇപ്പോൾ ഫീഡറുകൾ പതിനഞ്ചുമിനിറ്റ് മുതൽ അരമണിക്കൂർ വരെ ഓഫ് ചെയ്യുന്നത്. കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുക്കുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. ഇതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയിൽ, വൈദ്യുതി റഗേറ്ററി കമ്മിഷൻ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകാനാണ് നിർദേശം. അതേസമയം, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുൻകൂർ അനുമതി വാങ്ങാതെതന്നെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.