Drisya TV | Malayalam News

പേടിഎം പേയ്‌മെന്റ് ബാങ്കിന് നൽകിയിരുന്ന ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

 Web Desk    25 Apr 2026

പേടിഎം പേയ്‌മെന്റ് ബാങ്കിന് നൽകിയിരുന്ന ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ബാങ്ക് പ്രവർത്തിച്ചതെന്നും പേയ്‌മെന്റ് ബാങ്ക് ലൈസൻസ് നൽകുന്ന സമയത്ത് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ആർബിഐ വ്യക്തമാക്കി. ബാങ്ക് പിരിച്ചുവിടുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ആർബിഐ ബാങ്ക് അറിയിച്ചിട്ടുണ്ട്.

ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949-ലെ സെക്ഷൻ 22(4) പ്രകാരം 2026 ഏപ്രിൽ 24-ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതൽ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ബാങ്കിംഗ് സേവനങ്ങളോ അനുബന്ധ ബിസിനസ്സുകളോ പേടിഎം പേയ്‌മെന്റ് ബാങ്കിന് നടത്താനാകില്ല.

ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ഗുണകരമല്ലെന്നും മാനേജ്‌മെന്റിന്റെ രീതികൾ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആർബിഐ കടുത്ത നടപടി സ്വീകരിച്ചത്. ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിനാൽ ബാങ്ക് തുടരുന്നതിൽ അർത്ഥമില്ലെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. ചൈനയിലെ ആന്റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്കും മുൻപ് നിക്ഷേപം നടത്തിയിരുന്ന വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ പിന്തുണയോടെയാണ് പേടിഎം പ്രവർത്തിച്ചിരുന്നത്. 2015 ഓഗസ്റ്റിലാണ് ചെറിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുവാദമുള്ള ലിമിറ്റഡ് ബാങ്കിംഗ് ലൈസൻസ് ഇവർക്ക് ലഭിച്ചത്.

നേരത്തെ തന്നെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് 2022 മാർച്ചിൽ ആർബിഐ ബാങ്കിനെ വിലക്കിയിരുന്നു. തുടർന്ന് 2024 ജനുവരിയിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News